റായ്പൂർ: ഇന്ത്യ ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയിലെ രണ്ടാം മത്സരം ബുധനാഴ്ച നടക്കും. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ രണ്ടാം മത്സരം വിജയിച്ച് കിരീടം സ്വന്തമാക്കാനാണ് ഇന്ത്യ ഇറങ്ങുന്നത്.
അതേസമയം പരമ്പര സമനിലയിലാക്കി പോരാട്ടം അവസാന മത്സരത്തിലേക്ക് നീട്ടാനാണ് ദക്ഷിണാഫ്രിക്കയുടെ ശ്രമം. ബുധനാഴ്ച ഉച്ചയ്ക്ക് 1.30 ന് മത്സരം ആരംഭിക്കും. കഴിഞ്ഞ ദിവസം റാഞ്ചിയിൽ നടന്ന ആദ്യ ഏകദിനത്തിൽ 17 റൺസിന് ഇന്ത്യ വിജയിച്ചിരുന്നു.
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 349 റൺസെടുത്തു. വിരാട് കോഹ്ലിയുടെ സെഞ്ചുറിയുടെയും രോഹിത് ശർമയുടെയും ക്യാപ്റ്റൻ കെ.എൽ.രാഹുലിന്റെയും അർധ സെഞ്ചുറിയുടെയും മികവിലാണ് ഇന്ത്യ മികച്ച സ്കോറിലെത്തിയത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക ഒരു ഘട്ടത്തിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 130 എന്ന നിലയിൽ തകർന്ന ശേഷം ശക്തമായ തിരിച്ചുവരവ് നടത്തിയെങ്കിലും 49.2 ഓവറിൽ 332 റൺസിന് ഓൾ ഔട്ടായി. മുൻനിര ബാറ്റർമാർക്ക് കാര്യമായ സംഭാവന നൽകാൻ സാധിക്കാതെ പോയതാണ് ദക്ഷിണാഫ്രിക്കയ്ക്ക് തിരിച്ചടിയായത്.